വാഷിങ്ടണ്‍ :യു എസിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ വിദ്യാർഥി. മാസച്യുസിറ്റ്സിലെ ആക്ടൻ സ്വദേശിയായ അർജുൻ അരവിന്ദാണ് (17) ബുധനാഴ്ച പിടിയിലായത്. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ആക്ടൻ ബോക്സ്ബോറോ റീജനൽ ഹൈസ്കൂൾ വിദ്യാർഥിയായ അരവിന്ദ് വീടിനുള്ളിൽവച്ച് സുധയെയും സിദ്ധാർഥിനെയും കൊലപ്പെടുത്തുകയും തുടർന്ന് സുധയുടെ കാറിൽ രക്ഷപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ട്യൂഷൻ അധ്യാപിക വീട്ടിലെത്തിയെങ്കിലും ആരെയും പുറത്തുകാണാത്തതിനാൽ സുധയുടെ ഭർത്താവിനെ വിളിച്ചു. ഇദ്ദേഹം വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ ബേസ്മെന്റിലും സിദ്ധാർഥിന്റേത് ഒന്നാംനിലയിലുമാണ് കിടന്നിരുന്നത്. ഇരുവരുടെയും ശരീരങ്ങളിൽ ക്ഷതമുണ്ടായിട്ടുണ്ടെങ്കിലും മരണകാരണവും എന്ത് ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല.
അടുത്തിടെ അർജുന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുടുംബത്തെ കൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള ഭാവനാസൃഷ്ടികളെക്കുറിച്ച് ഇയാൾ ചാറ്റ്‌ജിപിടിയിൽ തിരഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് മിഡിൽസെക്സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രേതകഥകളുണ്ടാക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും സഹായിക്കാൻ അർജുൻ എഐ ചാറ്റ്ബോട്ടുകളോട് ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.




