ഇറാനിൽ പത്താം ദിവസവും യുഎസ് ആക്രമണം

വാഷിങ്ടൺ: ഇറാനിൽ തുടർച്ചയായി പത്താംദിവസവും യുഎസിന്റെ കനത്ത ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാനിയൻ ശേഷി ദുർബലപ്പെടുത്തുന്നതിനായി അമേരിക്കൻ സേന ഇറാനിയൻ സൈനിക കമാൻഡ് സെന്ററുകൾ, നാവിക ശേഷികൾ, മിസൈൽ, ഡ്രോൺ ലോഞ്ച് സൈറ്റുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാൻ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടത് കൂടാതെ നൂറോളം പേർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചു.
‘2026 ജൂലൈ 7 മുതൽ ഏകദേശം 100 പേർക്ക് ‘ഏതെങ്കിലും തരത്തിലുള്ള പരിക്ക് സംഭവിച്ചതായി കണക്കാക്കുന്നു. അതിൽ 96% പേരും ഡ്യൂട്ടിക്ക് തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്’ പെന്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യു.എസ്. സൈന്യം ഒരാഴ്ചയോളമായി ഇറാനിൽ രാത്രികാല ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. ഹോർമുസിൽ വാണിജ്യ കപ്പലുകൾ ആക്രമിക്കുന്നതിൽ നിന്ന് ഇറാനെ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് യുഎസിന്റെ വാദം. ജോർദാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ യുഎസ് താവളങ്ങളെ കേന്ദ്രീകരിച്ച് ഇറാനും പ്രത്യാക്രമണം നടത്തിവരികയാണ്.

ജോർദാനിലുണ്ടായ ആക്രമണത്തിലാണ് യുഎസ് സേനയ്ക്ക് കൂടുതൽ ആഘാതമുണ്ടാക്കിയത്. ജോർദാനിലെ ഒരു സൈനിക താവളത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും, കാണാതായ മൂന്നാമത്തെ യു.എസ്. സൈനികനെ കണ്ടെത്തിയ സ്ഥലത്ത് തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങൾ കണ്ടെത്തിയതായും പ്രതിരോധ വകുപ്പ് അറിയിച്ചു.

ഇറാഖിലും ഒരു യുഎസ് സൈനികൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇറാനിൽ നിന്നെത്തിയ ഡ്രോണിലെ സ്‌ഫോടക വസ്തു നിർമ്മാർജ്ജനത്തിനിടെയാണ് ഇറാഖിൽ സൈനികൻ കൊല്ലപ്പെട്ടതെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.

യു.എസ്.-ഇറാൻ സംഘർഷം ആരംഭിച്ചതുമുതൽ അഞ്ഞൂറിലധികം യുഎസ് സൈനികർക്ക് പരിക്കേറ്റതായാണ് കണക്കുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ജോർദാനിലെയും ഇറാഖിലെയും മരണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ