തെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഇറാന് നേരെ വീണ്ടും അമേരിക്കന്‍ ആക്രമണമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിരിക്, ഖ്വേഷം ദ്വീപുകളില്‍ സ്‌ഫോടനം നടന്നന്നെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കപ്പല്‍ ആക്രമിച്ചതിന് ശേഷം രണ്ടാമത്തെ അമേരിക്കന്‍ ആക്രമണമാണിത്. ആക്രമണത്തിന് ഇറാനും തിരിച്ചടി തുടങ്ങിയിട്ടുണ്ട്. കുവൈറ്റില്‍ ഇറാന്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും അപായ സൈറണ്‍ മുഴങ്ങി.
പത്തിടങ്ങളില്‍ നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ഇറാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കുവൈറ്റിലും ബഹ്‌റൈനിലും അപായ സൈറണ്‍ മൂഴങ്ങിയിരുന്നു. പിന്നാലെയാണ് കുവൈറ്റിന് നേരെയുണ്ടായ ആക്രമണം. ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശത്രുവിന് തക്കതായ മറുപടി നല്‍കുമെന്നാണ് ഇറാന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഹോർമൂസിന്റെ നിയന്ത്രണം ഇറാന് തന്നെയാണ്, നിയന്ത്രണം ലംഘിച്ചാല്‍ ഇനിയും കപ്പലുകളെ ആക്രമിക്കുമെന്നും IRGC വെല്ലുവിളി മുഴക്കി.
ലെബന് നേരെയും വീണ്ടും ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ മരിച്ചെന്നും വിവരമുണ്ട്. അമേരിക്കന്‍ മധ്യസ്ഥതസില്‍ ഇസ്രായേല്‍ ലബനന്‍ അധികൃതര്‍ കരട് കരാര്‍ ഒപ്പുവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ആക്രമണം. എന്നാല്‍ ഈ കരാര്‍ അംഗീകരിക്കാന്‍ ഹിസ്ബുള്ള തയ്യാറായിരുന്നില്ല.
ഇറാന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇറാന്‍ കരാര്‍ ലംഘനം നടത്തിയതായി ട്രംപ് പറഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക തീരുമാനിച്ചാല്‍ ഭൂമിയില്‍ ഇറാന്‍ എന്നൊരു രാജ്യം ഉണ്ടാകില്ലെന്നാണ് ട്രംപിന്റെ ഭീഷണി.




