പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ളതല്ല,’യാത്രാ രേഖ മാത്രം’: കേന്ദ്രം

ന്യൂഡല്‍ഹി:പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് യാത്രയ്ക്കായി അനുവദിക്കുന്ന രേഖയാണെന്നും വ്യക്തമാക്കി കേന്ദ്ര ഗവൺമെൻ്റ്. പതിനാലാമത് പാസ്പോർട്ട് സേവാ ദിവസത്തോടനുബന്ധിച്ചാണ് കേന്ദ്രത്തിൻ്റെ പ്രസ്താവന.

പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ പൗരത്വത്തിൻ്റെ നിർണായക തെളിവ് എന്താണെന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ബുധനാഴ്ചയാണ് എംഇഎ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. പാസ്പോർട്ട് വിദേശ യാത്രയ്ക്കായുള്ള രേഖയാണെന്നും ഇതൊരു പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്നുമായിരുന്നു പ്രസ്താവന.

ഇന്ത്യക്കാരല്ലാത്ത പൗരന്മാർക്ക് പാസ്പോർട്ട് അനുവദിക്കാനില്ലെന്നിരിക്കെയാണ് ഈ പ്രസ്താവന ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. പാസ്പോർട്ടിന് പിന്നിൽ അത് “ഇന്ത്യാ സർക്കാരിന്റെ സ്വത്താണെന്നും” കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടു തന്നെ ഒരു പാസ്‌പോർട്ട് നമ്മുടെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടാനുമാവില്ല.

അതേസമയം, ഈ വർഷം ആദ്യം, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) വാദത്തിനിടെ ആധാർ കാർഡ് പൗരത്വത്തിന്റെ നിർണായക തെളിവല്ലെന്നും അത് വെറും തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതി സ്ഥിരീകരിച്ചിരുന്നു.

കൂടാതെ, വോട്ടർ ഐഡി കാർഡും പൗരത്വ രേഖയായി കണക്കാക്കില്ല. ഇത് പ്രാഥമികമായി തെരഞ്ഞെടുപ്പ് സമയത്ത് ഒരാൾക്ക് തന്റെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉപയോഗിക്കുന്നതിന് പുറമേ, ഒരു തിരിച്ചറിയൽ രേഖയും താമസ രേഖയും മാത്രമാണ്.

നിലവിൽ പൗരത്വ നിയമപ്രകാരം, 1950 ജനുവരി 26-നോ ശേഷമോ 1987 ജൂലൈ 1-ന് മുമ്പോ രാജ്യത്ത് ജനിച്ച ഒരാളെയാണ് ജന്മനാ ഇന്ത്യക്കാരനായി കണക്കാക്കുന്നത്. ഇനി, 1987 ജൂലൈയ്ക്ക് ശേഷം ജനിച്ച ഒരാൾക്ക്, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ പൗരനാണെങ്കിൽ പൗരത്വത്തിന് അവകാശപ്പെടാം.

2004 ഡിസംബർ 3-നോ അതിനുശേഷമോ ജനിച്ചവർക്ക്, മാതാപിതാക്കൾ ഇരുവരും ഇന്ത്യക്കാരാണെങ്കിൽ, മാത്രമേ ജനനം വഴി പൗരത്വത്തിന് അവകാശപ്പെടാൻ കഴിയൂ.

2025ൽ മാത്രം ഇന്ത്യയിൽ 1.39 കോടിയോളം പാസ്പോർട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ തന്നെ ചിപ് ഘടിപ്പിച്ചിട്ടുള്ള ഇ പാസ്പോർട്ടുകളുമുണ്ട്. കൂടാതെ, പൊലീസ് വെരിഫിക്കേഷനു വേണ്ടി എടുക്കുന്ന സമയം ഒഴികെ, ആറ് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിലൂടെ ഇത് കുറഞ്ഞ സമയത്തിനുള്ളിൽ ആളുകളിലേക്കെത്തുകയും ചെയ്യുന്നു. പ്രോസസ്സിംഗ് സമയം കുറയാൻ കാരണം പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതാണെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

*ഐ. പി. സി പിളരുമോ ?*