മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കില്ല;നയം വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടര്‍ന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം എന്നതാണ് വിഷയത്തില്‍ എക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. നിലവില്‍ മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.