ഹോർമുസ് തുറക്കുന്നു; ടോൾ ഫ്രീ; ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവെയ്ക്കും

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗികമായി ഒപ്പുവെക്കാനിരിക്കുന്ന വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് യാതൊരു ഫീസും ഈടാക്കാതെ വീണ്ടും ചരക്കുകപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

“ഇറാൻ ഇസ്‌ലാമിക റിപ്പബ്ലിക്കുമായുള്ള ധാരണ ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “ഹോർമുസ് കടലിടുക്ക് യാതൊരു ടോളും ഈടാക്കാതെ തുറന്നുകൊടുക്കുന്നതിന് ഞാൻ പൂർണ അനുമതി നൽകുന്നു. അതോടൊപ്പം, അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഉടൻ പിൻവലിക്കുന്നതിനും അനുമതി നൽകുന്നു,” അദ്ദേഹം വ്യക്തമാക്കി.

തുടർന്നുള്ള ഒരു കുറിപ്പിൽ, വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഔപചാരികമായി ഒപ്പുവെച്ചതിന് ശേഷം കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. “ധാരണ ഔദ്യോഗികമായി നിലവിൽ വന്നാൽ കടലിടുക്ക് തുറക്കും. കടലിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കും. അതോടെ ഈ മേഖലയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇരുവശത്തുനിന്നും എണ്ണയുടെ ഒഴുക്ക് വീണ്ടും പുനരാരംഭിക്കും,” അദ്ദേഹം കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും സംഘർഷവും ഉടൻ അവസാനിക്കുമെന്ന് ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി സ്ഥിരീകരിച്ചു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചതിനെത്തുടർന്ന് രൂക്ഷമായ സംഘർഷാവസ്ഥ രൂപപ്പെടുകയും, തൽഫലമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വലിയ തോതിൽ തടസ്സപ്പെടുകയും ചെയ്തിരുന്നു.

മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് സമാധാന ധാരണയെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗികമായി ഒപ്പുവെപ്പ് ചടങ്ങ് നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.