ചെന്നൈ: തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടക്കൊല. ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് അസം സ്വദേശിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവള്ളൂരിലാണ് സംഭവം. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്.
അസമില്‍ നിന്ന് ജോലിക്കായി തിരുവള്ളൂരില്‍ എത്തിയതായിരുന്നു പ്രൊസന്‍ജിത്ത് ദാസും ആറ് പേരും. തിരുവള്ളൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സംഘം. മദ്യലഹരിയില്‍ പ്രൊസൻജിത്ത് ദാസ് സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയും ബഹളംവെയ്ക്കുകയുമായിരുന്നു. ഭയന്ന സ്ത്രീ വീട്ടില്‍ കയറി വാതില്‍ അടച്ചു.
പ്രൊസന്‍ജിത്ത് അക്രമാസക്തനാകുകയും ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ത്രീ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ സ്ത്രീയുടെ ബന്ധുക്കളും പ്രദേശവാസികളായ ചിലരും സ്ഥലത്തെത്തി പ്രൊസന്‍ജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രൊസന്‍ജിത്ത് ദാസ് പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



