ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി പിടിയില്‍. അഴിമതി അവസാനിപ്പിക്കാനുള്ള പ്രൊജക്റ്റ് സീറോയുടെ നടപടിയുടെ ഇടയിലാണ് ഈ അറസ്റ്റ്.
മലിനജലം ശേഖരിച്ച് ചേര്‍ത്തല നഗരസഭയുടെ എസ്ടിപി പ്ലാന്റില്‍ എത്തിക്കുന്ന ചേര്‍ത്തല സ്വദേശിയില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അനില്‍കുമാറിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. അനില്‍കുമാർ ചേർത്തല ഡിവൈഎസ്പിയായി ചാർജ്ജ് എടുത്ത ശേഷം മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നത് പതിവായിരുന്നു.
തുടർന്ന് വാഹനങ്ങളുടെ ഉടമ നേരിട്ടെത്തി കണ്ടപ്പോള്‍ എല്ലാ മാസവും 2,50,000 രൂപ വീതം നല്‍കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെടുകയും എന്നാല്‍ അത്രയും നല്കാൻ കഴിയില്ലെന്നും 15,000 രൂപ നല്‍കാമെന്നും ഉടമ പറഞ്ഞെങ്കിലും വീട് പണി നടക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും 2 ലക്ഷം രൂപ ഒരുമിച്ചു നല്‍കണമെന്നും ഡിവൈഎസ്പി ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കാതിരുന്നതിനാല്‍ വാഹനങ്ങള്‍ വീണ്ടും കസ്റ്റസിയില്‍ എടുത്തു. തുടർന്ന് വാഹന ഉടമ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ വൈകുന്നേരം വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് പിടിവീഴുന്നത്
കൈക്കൂലി വാങ്ങവേ വിജിലൻസിനെ കണ്ട അനില്‍കുമാർ ആദ്യം മുറിയില്‍ കയറി കതക് അടക്കുകയും ശേഷം വീടിന്റെ മേല്‍ക്കൂര പൊളിച്ചിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെങ്കിലും വിജിലൻസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസില്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘പ്രോജെക്സ് സീറോ’. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. അറസ്റ്റിലായ അനില്‍കുമാനെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉണ്ടായിരുന്നു.



