ബീജിങ്: വടക്കൻ ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. ഷാൻസി പ്രവിശ്യയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് വൻ ദുരന്തമുണ്ടായത്.അപകടത്തിൽപ്പെട്ട ഒമ്പത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു.
ഖനിക്കുള്ളിൽ മാരക വിഷവാതകമായ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിക്കപ്പുറം ഉയർന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഭൂഗർഭ അറകളിൽ കുടുങ്ങിക്കിടക്കുന്ന ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. അപകടത്തിന് ഉത്തരവാദികളായ ഖനി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ ചൈനീസ് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ട അദ്ദേഹം, ഇത്തരം വൻ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മേഖലകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും നിർദ്ദേശിച്ചു. കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടണമെന്നും സുരക്ഷാ വീഴ്ച വരുത്തിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ലി ചിയാങ്ങും ആവശ്യപ്പെട്ടു.



