നീ ഞാനാകണം എന്നതിനേക്കാള്‍ ഞാന്‍ നീയാകാം എന്ന ചിന്തയ്ക്കാണ് ഒരുമിച്ചുളള യാത്രയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.

രണ്ടുവീട്ടുകാരും പരസ്പരം സംസാരിച്ചു വിവാഹത്തിലേക്ക് എത്തുന്ന ആ പെണ്ണകാണല്‍ ചടങ്ങിന് ശേഷം പ്രതിശ്രുതവധു വരന്റെ വീട്ടുകാരെ യാത്രയാക്കാനായി പുറത്തേക്ക് വന്നു.

അപ്പോള്‍ അവള്‍ വരന്റെ ചെരുപ്പാണ് ധരിച്ചിരുന്നത്. ഇത് കണ്ട് പ്രതിശ്രുതവരന്‍ പറഞ്ഞു. താന്‍ ചെരിപ്പ് തെറ്റിയിട്ടു. അതെന്റെ ചെരിപ്പാണ്.

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാനീ ചെരിപ്പ് മനഃപൂര്‍വ്വം തന്നെ ഇട്ടതാണ്. ഒരായുസ്സ് മുഴുവന്‍ ഒരുമിച്ച് യാത്രചെയ്യുന്നതിന് മുമ്പ് ഒരടിയെങ്കിലും താങ്കളുടെ ചെരിപ്പിട്ട് എനിക്ക് സഞ്ചരിക്കാനാകുമോ എന്ന് നോക്കിയതാണ്..

അവള്‍ പുഞ്ചിരിച്ചുകൊണ്ട് ചെരിപ്പ് തിരികെ നല്‍കി. ഒപ്പം നടക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് അവരായി നടക്കാനാണ്. പരസ്പരം മനസ്സിലാക്കാതെയും വിശ്വസിക്കാതെയും എത്രനാള്‍ വേണമെങ്കിലും ഒപ്പം നടന്ന് മാതൃകാ ജീവിതം നയിക്കാം.

പക്ഷേ, ഒരു കോലാഹലങ്ങള്‍ പോലും ഉയര്‍ത്താതെ ആ ജീവിതം അങ്ങിനെ അവസാനിക്കും. എനിക്ക് നിന്നെ മനസ്സിലാകും എന്ന് പറയുന്നതിന് പകരം ഒരിക്കലെങ്കിലും അയാളാകാന്‍ ശ്രമിച്ച് അയാള്‍ സഞ്ചരിച്ച മഴയും വെയിലുകളും അനുഭവിക്കേണ്ടതുണ്ട്.

അപ്പോള്‍ മാത്രമേ ആ ചെരുപ്പിന്റെ പരുക്കന്‍ പ്രകൃതവും അതണിയുമ്പോഴുളള വികാരവും മനസ്സിലാകൂ.. അല്ലെങ്കില്‍ അവനവന്റെ താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകും ഓരോ ജീവിതവും.

നീ ഞാനാകണം എന്നതിനേക്കാള്‍ ഞാന്‍ നീയാകാം എന്ന ചിന്തയ്ക്കാണ് ഒരുമിച്ചുളള യാത്രയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.. യാത്രകള്‍ തുടരട്ടെ..

– ശുഭദിനം.