കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം; കേരളത്തിൽ യുഡിഎഫ് തരംഗം

ന്യൂഡൽഹി: കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്. കേരളം തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്.

കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് തുടക്കത്തിൽ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്. എട്ട് മന്ത്രിമാരാണ് വോട്ടെണ്ണലിൽ പിന്നിലേക്ക് പോയത്. ധർമ്മടം മണ്ഡലത്തിൽ രണ്ട് റൗണ്ട് വോട്ടെണ്ണിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സ്ഥാനത്താണ്.

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്‌ സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയാണ് ലീഡ് നിലയിൽസ ഏറ്റവും വലിയ ഒറ്റക്കക്ഷി. നിലവിലെ കണക്കുകൾ പ്രകാരം 100 സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. പ്രതിപക്ഷമായ എഐഡിഎംകെ നയിക്കുന്ന മുന്നണിയാണ് രണ്ടാം സ്ഥാനത്ത് 69 സീറ്റുകളിലാണ് എഐഡിഎംകെ നയിക്കുന്ന മുന്നണി മുന്നേറുന്നത്. ഡിഎംകെ 46 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പിന്നിലാണ് എന്നതാണ് ശ്രദ്ധേയം.

ബംഗാളിലും ഭരണമാറ്റത്തിന്റെ സൂചനകൾ നൽകുന്നതാണ് ആദ്യഘട്ട വിവരങ്ങൾ ഇവിടെ മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നത്. ലീഡ് നിലയിൽ സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 152 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് 107 സീറ്റുകളിലും. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്ത് ഇടത് കക്ഷികളും കോൺഗ്രസും അപ്രസക്തരായി.