കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലില്‍ മരിച്ച നിലയില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കോട്ടയത്ത് എത്തിയ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ 26ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്.

ഇരുവരും കന്യാകുമാരിയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു. എന്നാല്‍, ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ യുവതികളുടെ അമ്മ മേരിയെ അവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്‍റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തുകയായിരുന്നു. വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയി. കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയി കരയില്‍ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൂണ്ടവളവ് പ്രദേശത്ത് പൊലീസിനൊടൊപ്പം എത്തി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.