യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ്പോള്‍ ഫലങ്ങള്‍

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങള്‍. 90 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.

9 ഏജൻസികളുടെ എക്സിറ്റ്പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ടൈംസ് നൗ ജെവിസി, പി മാർക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇൻസൈറ്റ്, ജേർണോ മിറർ, മാട്രിസ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. അതേസമയം ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച്‌ പി മാർക്ക്. ബംഗാള്‍ ബി ജെ പി പിടിക്കുമെന്നാണ് പോള്‍ ഡയറിയുടെ സർവേ ഫലം.

എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എൻ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ ജെവിസി പുറത്തുവിട്ട സർവേ ഫലങ്ങള്‍ പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ (39%), യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് 60-65 സീറ്റുകള്‍, യു ഡി എഫ് 70-75 സീറ്റുകള്‍, എൻ ഡി എ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 70-80 സീറ്റുകള്‍, എൻ ഡി എ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സർവേ ഫലം വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 75-85 സീറ്റുകള്‍, എൻ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സർവേ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍, യു ഡി എഫ് 71-79 സീറ്റുകള്‍, എൻ ഡി എ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാർക്കിന്റെ സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 58-64 സീറ്റുകള്‍, യു ഡി എഫ് 72-80 സീറ്റുകള്‍, എൻ ഡി എ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 66-76 സീറ്റുകള്‍, എൻ ഡി എ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇൻസൈറ്റ് വ്യക്തമാക്കുന്നു. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 65-80 സീറ്റുകള്‍, എൻ ഡി എ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേർണോ മിററിന്റെ സർവേ ഫലം.

കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. അതേസമയം ബംഗാളിലെ എക്സിറ്റ് പോള്‍ സർവെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച്‌ പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രില്‍ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടില്‍ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളില്‍ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചത്.