‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ആണവ പദ്ധതിയില്‍ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നല്‍കാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികള്‍ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നല്‍കാനുമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാല്‍ ഇസ്ലാമാബാദില്‍ വെച്ച്‌ അത് ഒപ്പിട്ടേക്കുമെന്നും, താൻ അതില്‍ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കില്‍ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തല്‍ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളില്‍ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.