ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. യുഎസ്, ഇസ്രായേൽ ഏജൻസികളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറാൻറെ മതതലസ്ഥാനമായ ഖ്വാമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുജ്തബയ്ക്ക് ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
മാർച്ച് ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുദ്ധമുറിയിൽ ഇരിക്കുന്ന മുജ്തബയുടെ വീഡിയോ അടുത്തിടെ ഇറാൻ പുറത്തുവിട്ടിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ അംബാസഡർ മുജ്തബ ഇറാനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പുറത്തുവരാത്തത് ആരോഗ്യനില മോശമായതിനാലാണെന്നാണ് വിലയിരുത്തൽ.
യുദ്ധത്തിന്റെ ആദ്യദിനം പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ മുജ്തബയുടെ മാതാവും ഭാര്യ സഹ്‌റ ഹദ്ദാദും ഒരു മകനും കൊല്ലപ്പെട്ടിരുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ഏറ്റ പരിക്കുകൾ വഷളായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.



