ടെഹ്‌റാൻ : ഇറാൻ വ്യോമാതിർത്തിക്കുള്ളില്‍ തകർന്നുവീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനത്തിലെ കാണാതായ വൈമാനികനെ യുഎസ് സ്പെഷ്യല്‍ ഓപ്പറേഷൻസ് ഫോഴ്സ് അതിസാഹസികമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി വൈകി ഇറാൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ശത്രുപാളയത്തിലേക്ക് ഇരച്ചുകയറിയ നൂറുകണക്കിന് കമാൻഡോകള്‍ നടത്തിയ മിന്നല്‍ ഓപ്പറേഷനൊടുവിലാണ് പരിക്കേറ്റ വൈമാനികനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വെള്ളിയാഴ്ച വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് പൈലറ്റിനെ ഉടൻ രക്ഷപ്പെടുത്തിയിരുന്നെങ്കിലും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർച്ചയായ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഒരു കൈത്തോക്കുമായി ഒളിവില്‍ കഴിഞ്ഞിരുന്ന വൈമാനികനെ ഇറാൻ സൈന്യം പിടികൂടുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ കമാൻഡോകള്‍ വീണ്ടെടുക്കുകയായിരുന്നു. രക്ഷാദൗത്യത്തിനിടെ രണ്ട് ട്രാൻസ്‌പോർട്ട് വിമാനങ്ങള്‍ക്ക് തകരാർ സംഭവിച്ചെങ്കിലും മൂന്ന് പുതിയ വിമാനങ്ങള്‍ എത്തിച്ച് സൈനികരെയും വൈമാനികരെയും സുരക്ഷിത താവളത്തിലേക്ക് മാറ്റി. തകരാറിലായ വിമാനങ്ങള്‍ ശത്രുക്കളുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ ദൗത്യസംഘം തന്നെ അവ സ്ഫോടനത്തിലൂടെ നശിപ്പിച്ചു.
യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനുള്ള കടുത്ത നീക്കത്തിലാണ് ഇസ്രായേലും അമേരിക്കയും. ഇതിന്റെ ഭാഗമായി ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മാഷഹർ പെട്രോകെമിക്കല്‍ സമുച്ചയത്തിന് നേരെ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ വരുമാന സ്രോതസ്സായ “മണി മെഷീൻ” എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ മേഖലയെ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് പെട്രോകെമിക്കല്‍ ഉല്‍പ്പാദനം പൂർണ്ണമായും നിലച്ചു. മേഖലയിലെ വൻകിട ഇരുമ്പ് ഫാക്ടറികള്‍, ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയും ആക്രമിക്കപ്പെട്ടു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ഇത് കടുത്ത പ്രതിസന്ധിയിലാക്കുമെന്നും തകർന്നടിഞ്ഞ പ്ലാന്റുകള്‍ പുനർനിർമ്മിക്കാൻ വർഷങ്ങള്‍ വേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടത്തിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാറായിരിക്കുകയാണ്. കരാറില്‍ ഒപ്പിടാനോ കടലിടുക്ക് തുറക്കാനോ തയ്യാറായില്ലെങ്കില്‍ ഇറാന് മേല്‍ അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോള ഊർജ്ജ വിപണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതേസമയം, ഇറാഖില്‍ നിന്നുള്ള കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതി നല്‍കുമെന്ന് ഇറാൻ സൈനിക വക്താവ് അറിയിച്ചു. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമാണ് നിയന്ത്രണമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ ആഘാതം ലബനനിലേക്കും കുവൈറ്റിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലബനനിലെ ടയർ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. കുവൈറ്റിലെ സർക്കാർ മന്ദിരങ്ങള്‍ക്കും ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കും നേരെ ഇറാൻ ഡ്രോണ്‍ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ഇറാനില്‍ 1616 സാധാരണക്കാരും ലബനനില്‍ 1345 പേരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലില്‍ 17 പേരും അമേരിക്കയുടെ 13 സൈനികരും കൊല്ലപ്പെട്ടു. ബുഷർ ആണവ നിലയത്തിന് സമീപം സ്ഫോടനം നടന്നത് ആണവ ദുരന്ത ഭീതി ഉയർത്തുന്നുണ്ടെങ്കിലും നിലവില്‍ വികിരണ ഭീഷണിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല്‍ ഇറാൻ മേഖലയിലെ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിർത്തിവെക്കാൻ യുഎസ് സർക്കാർ പ്രമുഖ സാറ്റലൈറ്റ് കമ്പനികളോട് നിർദ്ദേശിച്ചിരിക്കുകയാണ്.



