ഹോര്‍മുസ് തുറക്കാനായി 40 രാജ്യങ്ങളുടെ യോഗം വിളിച്ച്‌ യുകെ; പങ്കെടുത്ത് ഇന്ത്യ, വിട്ടുനിന്ന് യുഎസ്

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇടപെടല്‍ നടത്താന്‍ യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്തത്. അതേസമയം, യുഎസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

യുകെ വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. ഹോര്‍മുസ് തുറക്കാന്‍ സൈനിക നടപടികളേക്കാള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങളാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി ഹോര്‍മുസ് തുറക്കുന്നതില്‍ കാണിച്ചുകൊടുക്കണം. ഹോര്‍മുസ് അടച്ചിട്ട ഇറാന്റെ നടപടി ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുക, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്രതലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്.

യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിലും ഊര്‍ജവിതരണത്തിലും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ച്‌ പിന്മാറിയാലല്ലാതെ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഹോര്‍മുസ് തുറക്കുക അമേരിക്കയുടെ ജോലിയല്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുകെ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്. ഇറാനെതിരായ യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം പങ്കെടുക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ കുറ്റപ്പെടുത്തിയ ട്രംപ് നാറ്റോ സൈനിക സഖ്യത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.