ടെക്‌സസില്‍ വെടിവയ്പ്പ്: ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 4 മരണം; പ്രതി ധരിച്ചത് ഇറാനിയൻ പതാകയടങ്ങിയ വസ്ത്രം

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് സർവകലാശാലയ്ക്ക് സമീപമുള്ള ബാറിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥിനി സവിത ഷാൻ (21) ഉള്‍പ്പെടെ നാല് പേർ കൊല്ലപ്പെട്ടു.

സംഭവത്തില്‍ ഭീകരാക്രമണ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച്‌ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു.

ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് കൂടിയായ സവിത ഷാൻ ബിരുദം പൂർത്തിയാക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൊല്ലപ്പെട്ടത്. ഹാരിങ്ടണ്‍, ഷാൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പതിനാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

വെടിവയ്പ്പ് നടത്തിയ സെനഗല്‍ സ്വദേശിയായ എൻഡിയാഗ ഡയഗ്നെ (53) എന്നയാളെ പോലീസ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ വെടിവെച്ചു കൊന്നു. പ്രതിയുടെ വീട്ടില്‍ നിന്നും സംഭവസ്ഥലത്ത് നിന്നുമായി ഇറാനിയൻ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും പോലീസ് കണ്ടെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

പുലർച്ചെ 1.59-ഓടെ ഒരു എസ്‌യുവിയില്‍ എത്തിയ പ്രതി ആദ്യം വാഹനത്തിനുള്ളില്‍ നിന്നും പിന്നീട് പുറത്തിറങ്ങി റൈഫിള്‍ ഉപയോഗിച്ചും ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയിലെ സജീവ സാന്നിധ്യമായിരുന്ന സവിത ഷാന്റെ മരണം ഓസ്റ്റിനിലെ ഇന്ത്യൻ പ്രവാസികള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാർത്ഥികളായതിനാല്‍ സർവകലാശാലാ കാമ്ബസിലും കനത്ത ദുഃഖം നിലനില്‍ക്കുന്നു.