ഔദ്യോഗിക ചടങ്ങുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയപതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളില്‍ ആണ് വന്ദേമാതരം നിര്‍ബന്ധമാക്കിയത്. ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

വന്ദേമാതരത്തിന്റെ 6 ഖണ്ഡികകള്‍ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പതിപ്പ് ആണ് നിര്‍ബന്ധമാക്കിയത്. ത്രിവര്‍ണ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും പരിപാടികള്‍ എന്നിവയില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ചടങ്ങുകളില്‍ സദസിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കണം. ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളില്‍ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

സിനിമാഹാളുകള്‍ പോലുള്ള പൊതുവിടങ്ങളിലും ദേശീയഗീതം ആലപിക്കണം. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമല്ല. ദേശീയഗീതം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയില്‍ സ്‌കൂള്‍ അസംബ്ലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം, ദേശീയ ഗാനത്തെ തടസ്സപ്പെടുത്തുകയോ, മറ്റുള്ളവരെ ബഹുമാനിക്കുന്നതില്‍ നിന്ന് തടയുകയോ ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

1937ല്‍ കോണ്‍ഗ്രസ് നീക്കം ചെയ്ത നാലെണ്ണം ഉള്‍പ്പെടെ ആറ് ഖണ്ഡികകളും ആലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അതേസമയം സിനിമകളിലോ ന്യൂസ് റീല്‍, ഡോക്യുമെന്ററി തുടങ്ങിയവയില്‍ വന്ദേമാതരം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അത് കേള്‍ക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.