റഷ്യയില്‍ നാല് ഇന്ത്യൻ വിദ്യാര്‍ഥികള്‍ അടക്കം ആറു പേരെ കുത്തി 15കാരൻ; രക്തം കൊണ്ട് ചുമരില്‍ നാസി ചിഹ്നം വരച്ചു

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയില്‍ നാല് ഇന്ത്യൻ വിദ്യാർഥികള്‍ക്ക് കുത്തേറ്റു.

നിരോധിത നവ-നാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 വയസ്സുകാരനാണ് നാല് ഇന്ത്യൻ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരെ ആക്രമിച്ചത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച്‌ ദേശീയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച്‌ നാസി ചിഹ്നം വരയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

കത്തിയുമായി ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒരു ഡോർമിറ്ററിയില്‍ പ്രവേശിച്ച കൗമാരക്കാരൻ, അവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമി തീവ്രവാദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അയാള്‍ നിരോധിത എൻ‌എസ്/ഡബ്ല്യുപി നിയോനാസി സംഘടനയില്‍ പെട്ടയാളായിരുന്നുവെന്നും ഹോളോകോസ്റ്റിനെക്കുറിച്ച്‌ ദേശീയവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടിരുന്നുവെന്നും ഇരകളുടെ രക്തം ഉപയോഗിച്ച്‌ ചുമരില്‍ നാസി ചിഹ്നം വരച്ചുവെന്നും പൊലീസ് പറഞ്ഞു.

രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില സാധാരണമാണെന്നും റഷ്യൻ ഫെഡറല്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അക്രമിക്കും പരിക്കേറ്റു. സംഭവത്തെ ദൗർഭാഗ്യകരമായ സംഭവമെന്ന് ഇന്ത്യൻ എംബസി വിശേഷിപ്പിച്ചു. റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റ വിദ്യാർത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് പോകുന്നുണ്ടെന്നും അറിയിച്ചു.