‘വിളയാതെ പഴുത്തവര്‍’ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യരാണോ?: ജി. സുധാകരൻ

ആലപ്പുഴ: വർഗീയ പരാമർശത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ രംഗത്ത്.

സജി ചെറിയാന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവർ “വിളയാതെ പഴുത്തവരാണെന്ന്” സുധാകരൻ തുറന്നടിച്ചു. മന്ത്രിപദവിയില്‍ ഇരിക്കാൻ താൻ യോഗ്യനാണോ എന്ന് അത്തരക്കാർ സ്വയം പരിശോധിക്കണമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കും സമൂഹത്തിനും ദോഷകരമാകുന്നതും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമായ വാക്കുകള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് വരുന്നത് അംഗീകരിക്കാനാവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ താൻ സജീവമായി ഉണ്ടാകുമെന്നും എന്നാല്‍ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച്‌ നിലവില്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതിനോടകം നാല് തവണ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചു, മന്ത്രിയാക്കി. ആ കാലയളവില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തുകാണിച്ചിട്ടുണ്ട്. പാർട്ടി പറയുന്നതിനപ്പുറം മറ്റൊരു കാര്യവും ഇതുവരെ ചെയ്തിട്ടില്ലെന്നും വരും ദിവസങ്ങളിലും പാർട്ടിയുടെ തീരുമാനത്തിന് ഒപ്പമായിരിക്കും താനെന്നും ജി. സുധാകരൻ വ്യക്തമാക്കി.