അകപ്പെട്ടുപോയ അപകടത്തേക്കാള്‍ ആകസ്മികമായായിട്ടായിരിക്കും അത്ഭുതങ്ങള്‍ വരിക….

വളരെയധികം താഴ്ചയുള്ള ഒരു കിടങ്ങിലാണ് അവന്‍ ജോലി ചെയ്തിരുന്നത്. വൈകുന്നേരമായപ്പോള്‍ പണി നിര്‍ത്തി കയറാന്‍ തുടങ്ങുന്നതിനിടയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്.

ദേഹം മുഴുവന്‍ മണ്ണ് മൂടി മരണമുറപ്പിച്ചെങ്കിലും അവന്‍ സഹായത്തിന് വേണ്ടി കൈ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ, ആരും വന്നില്ല.

തൊട്ടപ്പുറത്ത് ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി പണി നിര്‍ത്തി പോകാന്‍ നേരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു യന്ത്രം ശ്രദ്ധയില്‍ പെട്ടു. പരിസരമാകെ തിരച്ചില്‍ നടത്തിയ തൊഴിലാളി കിടങ്ങില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കൈപ്പത്തി കണ്ടു.

ഉറക്കെ അലറിവിളിച്ച് തൊഴിലാളി ആളെക്കൂട്ടി അവനെ മണ്ണിനടിയില്‍ നിന്നും രക്ഷിച്ചു. അത്ഭുതങ്ങള്‍ എപ്പോള്‍ എവിടെ വേണമെങ്കിലും സംഭവിക്കാം. അത് അസാധാരണമാണെങ്കിലും അസംഭവ്യമല്ല.

എത്ര ആസൂത്രിതമായി കാര്യങ്ങള്‍ നീക്കിയാലും എപ്പോള്‍ വേണമെങ്കിലും നിയന്തണാതീതമായ കാര്യങ്ങള്‍ സംഭവിക്കാം. അവയെ കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായ ഇത്തരം ഇടപെടലുകള്‍ വേണ്ടിവന്നേക്കാം.

അത് ആര് ചെയ്യുമെന്നോ , എപ്പോള്‍ സംഭവിക്കുമെന്നോ നമുക്ക് പ്രവചിക്കാനാകില്ല. പക്ഷേ, അകപ്പെട്ടുപോയ അപകടത്തേക്കാള്‍ ആകസ്മികമായായിട്ടായിരിക്കും അത്ഭുതങ്ങള്‍ കടന്നുവരിക..

ആര്‍ക്കെങ്കിലും വേണ്ടി ആരെങ്കിലുമൊക്കെ അവതരിക്കും. അതൊരുവിശ്വാസമാണ്.. അത് ചിലപ്പോള്‍ സാധാരണമായ, എന്നാല്‍ സമയോചിതമായ ഇടപെടലായിരിക്കും.

– ശുഭദിനം.