നമ്മില്‍ നമുക്കുളള വിശ്വാസത്തെ കെടാതെ സൂക്ഷിക്കാം

അമീറയുടെ അച്ഛന്‍ ഒരു പതോളജിസ്റ്റും അമ്മ ഗൈനക്കോളജിസ്റ്റുമായിരുന്നു. മകള്‍ മാതാപിതാക്കളുടെ പാത പിന്തുടരും എന്ന് ധരിച്ചവര്‍ക്ക് തെറ്റി.

അമീറ തിരഞ്ഞെടുത്തത് ബിസിനസ്സിന്റെ വഴിയായിരുന്നു. ന്യൂയോര്‍ക്കിലെ ലോകപ്രശസ്തമായ ഗോള്‍ഡ്മാന്‍സാക്‌സിലാണ് അമീറ തന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ 2001 ല്‍ അമേരിക്കവിട്ട് ഇന്ത്യയിലെത്തി.

കുടുംബത്തിന്റെ പതോളജി ബിസിനസ്സ് ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചു. വീട്ടുകാര്‍ ഈ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അമീറ തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നു. അവരുടെ അച്ഛന്‍ നടത്തിയിരുന്ന മെട്രോപോളിസ് എന്ന ലാബ് തന്റെ 22-ാം വയസ്സില്‍ അമീറ ഏറ്റെടുത്തു.

ഈ ലാബിനെ പുനരുദ്ധരിച്ച് കൊണ്ടുവരിക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ വെറും 40 ജോലിക്കാരുണ്ടായിരുന്ന ഒരു ലാബ്, മള്‍ട്ടിനാഷ്ണല്‍ ഡയോഗ്നോസിസ് കോര്‍പറേറ്റായി വളര്‍ന്നു.

ഇന്ന് കമ്പനിക്ക് 125 ലാബുകളും 4500 ജീവനക്കാരുമാണുമുളളത്. 2010ല്‍ കമ്പനിയുടെ വരുമാനം 200 കോടിരൂപയായിരുന്നു. അമീറയുടെ നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് ഇന്ന് കമ്പനിയുടെ മൂല്യം 5950 കോടി രൂപയാണ്.

ഈ ലോകം മുഴുവന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും തന്നില്‍ ഉണ്ടാകുന്ന വിശ്വാസമാണ് പലപ്പോഴും മുന്നോട്ടുളള ചുവടുകളുടെ ഊര്‍ജ്ജം..

അതിലും വലുതല്ല മറ്റൊന്നും. നമ്മില്‍ നമുക്കുളള വിശ്വാസത്തെ കെടാതെ സൂക്ഷിക്കാം

– ശുഭദിനം.