പുടിന്റെ വസതിയില്‍ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ; ആരോപണം നിഷേധിച്ച്‌ സെലെൻസ്‌കി

കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വസതികളിലൊന്നില്‍ യുക്രെയ്ൻ ആക്രമണം നടത്തിയെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു.

ഈ പശ്ചാത്തലത്തില്‍ സമാധാന ചർച്ചകളില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും റഷ്യ പറഞ്ഞു. ആക്രമണ സമയത്ത് പുടിൻ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല.

പുടിന്റെ വസതിയില്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ട 91 ഡ്രോണുകളും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിച്ച്‌ നശിപ്പിച്ചതായി ലാവ്‌റോവ് ടെലഗ്രാമില്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഫലമായി ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍, റഷ്യയുടെ ആരോപണം തള്ളിക്കളഞ്ഞ സെലെൻസ്‌കി, യുക്രെയ്‌നിനെതിരായ ആക്രമണം തുടരാനുള്ള സാധാരണ ‘റഷ്യൻ നുണകള്‍’ ആണിതെന്ന് പറഞ്ഞു. ‘എല്ലാവരും ജാഗ്രത പാലിക്കണം. തലസ്ഥാനത്ത് ഒരു ആക്രമണം നടന്നേക്കാം’ എന്നും സെലെൻസ്‌കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യയുടെ അഭിപ്രായങ്ങള്‍ ഒരു ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.