നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളില്‍ യുഎസ് വ്യോമാക്രമണം, ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ട്രംപ്

വാഷിങ്ടണ്‍: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളില്‍ യുഎസ് കനത്ത ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതില്‍ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും, നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നുമാണ് ട്രംപിന്‍റെ വിശദീകരണം.

വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഐസിസ് ഭീകര താവളങ്ങളില്‍ നിരവധി തവണ അമേരിക്ക വ്യോമാക്രമണം നടത്തി. നൈജീരിയ സർക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും യുഎസ് വ്യക്തമാക്കി. വർഷങ്ങളായി, നൂറ്റാണ്ടുകളായി ഇതുവരെ കണ്ടിട്ടില്ലാത്ത വിധം നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവരാണിവർ, കമാൻഡർ ഇൻ ചീഫ് എന്ന നിലയിലുള്ള എന്റെ ഉത്തരവനുസരിച്ചാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് ഭീകരർക്കെതിരെ ഇന്നലെ രാത്രി അമേരിക്ക ആക്രമണം നടത്തിയത്- ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

നൈജീരിയയില്‍ ന്യൂനപക്ഷങ്ങള്‍ ഭീഷണി നേരിടുന്നതായും ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ അവിടത്തെ ഭരണകൂടം പരാജയമാണെന്ന് ട്രംപ് നേരത്തെ തന്നെ വിമർശിച്ചിരുന്നു. ഭീകരവാദികള്‍ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്ടോബർ അവസാനം മുതല്‍ ട്രംപ് ആവർത്തിച്ച്‌ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നൈജീരിയയിലെ ഐസിസ് ഭീകര താവളങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത്.

അതേസമയം നൈജീരിയയിലെ ബോർണോയില്‍ തിരക്കേറിയ പള്ളിയില്‍ ക്രിസ്മസ് ദിനമായ ഇന്നലെ നടന്ന ബോംബാക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. 35 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികള്‍ മസ്ജിദിലെത്തിയ സമയത്തായിരുന്നു ആക്രമണം. പള്ളിയുടെ ഉള്ളില്‍ വെച്ചിരുന്ന ബോംബാണ് പ്രാർഥനയ്ക്കിടയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും