വാഹനാപകടത്തിൽ മരിച്ച മെറീനാ റെജിയുടെ സംസ്‌കാരം ഇന്ന്‌ തലവടി വെള്ളക്കിണറിൽ

എടത്വാ: ഒന്നാം വിവാഹ വാർഷികാഘോഷത്തിന് നാലുനാൾ മുൻപ് കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം ഇന്ന് നടക്കും. റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ. റെജിയുടെയും മേരിക്കുട്ടിയുടെയും മൂത്ത മകളാണ് മെറിന. ബുധനാഴ്ച രാത്രി എട്ടു മണിയോടുകൂടി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ചുണ്ടായ അപകടത്തിലാണ് മെറിന മരിച്ചത്.

ഭർത്താവ് ഷാനോ കെ. ശാന്തനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെറിന, ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീഴുകയും ശേഷം ബസ് കയറി ഇറങ്ങുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ഷാനോ കെ ശാന്തൻ എടത്വാ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന മെറിന, 14-ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായാണ് വീട്ടിലേക്ക് പുറപ്പെട്ടത്.

രാവിലെ 8 മണി മുതൽ 11 മണി വരെ കുടുംബ വസതിയിൽ (റാന്നി) പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2.30ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

സഹോദരങ്ങൾ മെർലിൻ, ജെറിന.

വാർത്ത: മേഴ്സി ജോൺ പനച്ചി,പത്തനംതിട്ട കോർഡിനേറ്റർ