സ്‌കൂളിലെത്താൻ 10 മിനിട്ട് വെെകി; ആറാംക്ലാസുകാരിയെ കൊണ്ട് 100 തവണ സ്‌ക്വാട്ട് ചെയ്പ്പിച്ചു, ദാരുണാന്ത്യം

മുംബയ്: സ്കൂളിലെത്താൻ വെെകിയതിന് കഠിന ശിക്ഷ നല്‍കിയ ആറാംക്ലാസുകാരി മരിച്ചു. ശിശുദിനത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മഹാരാഷ്ട്രയിലെ വസായ് ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹെെസ്കൂളിലെ വിദ്യാർത്ഥിനി കാജല്‍ ഗോണ്ട് (12) ആണ് മരിച്ചത്. സ്കൂളില്‍ അദ്ധ്യാപകരുടെ കഠിനമായ ശിക്ഷയ്ക്ക് വിധേയയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ കാജല്‍ സ്കൂളിലെത്താൻ പത്തുമിനിറ്റ് വെെകിയിരുന്നു. ഇതിന്റെ ശിക്ഷയായി 100 തവണ സ്‌ക്വാട്ട് ചെയ്യാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടു. ശരീരഭാരം താങ്ങി കാല്‍മുട്ടുകളും ഇടുപ്പുകളും വളച്ച്‌ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന വ്യായാമമുറയാണ് ഇത്. ബാഗ് ഉള്‍പ്പടെ ധരിച്ചാണ് വിദ്യാർത്ഥിനി ഇത് ചെയ്തത്.

ഇത് പൂർത്തിയാക്കിയതിന് പിന്നാലെ പെണ്‍കുട്ടിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടു. വെെകീട്ട് വീട്ടിലെത്തിയിട്ടും വേദന കുറവില്ലാത്തതിനാല്‍ കാജല്‍ വീട്ടിലുള്ളവരോട് കാര്യം പറഞ്ഞു. ആരോഗ്യനില മോശമായതോടെ ബന്ധുക്കള്‍ കുട്ടിയെ നളസപ്പോറയിലെ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമാണെന്ന് കണ്ടതോടെ കുട്ടിയെ മുംബയ് ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ബാഗ് ഉള്‍പ്പടെ തൂക്കി സ്‌ക്വാട്ട് ചെയ്യാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതാണ് കുട്ടിയുടെ ആരോഗ്യം മോശമാകാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.