അമേരിക്കയിലെ കാര്‍ഗോ വിമാനാപകടം; മരണസംഖ്യ ഏഴായി, നടുക്കുന്ന വീഡിയോ

ന്യൂയോർക്ക: അമേരിക്കയിലെ ലൂയിസ്വില്ലെയില്‍ കാർഗോ വിമാനം കത്തിയമർന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി.

പ്രാദേശിക സമയം വൈകുന്നേരം 5.15ന് ആണ് വിമാനം മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ ടേക്ക് ഓഫിനിടെ പൊടുന്നനെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 11 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎസ് കാർഗോ മക്‌ഡൊണല്‍ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ) സ്ഥിരീകരിച്ചു. കാർഗോ വിമാനം ഫ്‌ലൈറ്റ് നമ്ബർ 2976 ഹോണോലുലുവിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. പ്രാഥമിക വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

സംഭവത്തില്‍ യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ദുഖം രേഖപ്പെടുത്തി. കെന്റക്കിയില്‍ നിന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ചിത്രങ്ങള്‍ എന്ന കുറിപ്പോടെ അപകടത്തിന്റെ ചിത്രങ്ങള്‍ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടു.

എഫ്‌എഎയിലെയും നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും (എൻടിഎസ്ബി) ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി അപകടസ്ഥലത്തേക്ക് അയച്ചിട്ടുള്ളത്. എൻടിഎസ്ബിയെ അന്വേഷണത്തിന് നേതൃത്വം നല്‍കാൻ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു.

നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡാകും അന്വേഷണത്തിന് നേതൃത്വം നല്‍കുക. അതേസമയം അപകടം നടന്നതായി യുപിഎസ് എയർലൈൻസും സ്ഥിരീകരിച്ചു. തങ്ങളുടെ വിമാനങ്ങളിലൊന്ന് അപകടത്തില്‍പ്പെട്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഉടൻ അറിയിക്കുമെന്നും എക്സിലൂടെ വിമാന കമ്ബനി അറിയിച്ചു. 1991-ല്‍ നിർമ്മിച്ച മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് തകർന്നത്.