ബെംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്ന് കര്‍ണാടക. വിലക്ക് ലംഘിച്ച് പരിപാടികളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കടുക്കാന്‍ അനുമതി നിലനില്‍ക്കെയാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര പെരുമാറ്റച്ചട്ടം സംസ്ഥാന സര്‍ക്കാരിന്റേതില്‍ വ്യത്യസ്ഥമാണെന്ന് ഐ.ടിബി.ടി പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ ചേരാന്‍ അനുമതിയുള്ളപ്പോള്‍ സംസ്ഥാനത്ത് അതില്ലെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല കലബുറഗിയിലെ സേദം താലൂക്കില്‍ ഞായറാഴ്ച്ച നടന്ന ആര്‍എസ്എസ് പദസഞ്ചലനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ പങ്കെടുത്തതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, തെളിവ് ലഭ്യമാകുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്‍.എസ്.എസിനെതിരെ ശക്തമായ സമീപനം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് സംവിധാനങ്ങളുടേയും പരിസരത്ത് ആര്‍.എസ്.എസ് ശാഖാ യോഗങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ 4 ന് ഖാര്‍ഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസ് പങ്കുവെച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ‘ഐക്യം, സമത്വം, മതേതരത്വം എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ(ആര്‍എസ്എസ്) പ്രത്യയശാസ്ത്രമെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.
ആര്‍.എസ്.എസ് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത നിലപാടുകളെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പോലും ആര്‍എസ്എസ് ശാഖ നടത്തുന്നുണ്ടെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍.എസ്.എസ് വിഷം കുത്തിവെക്കുകയാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ശിക്ഷാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്‌കൂളുകളില്‍ ആര്‍.എസ്.എസ് ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രണാത്മക പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിന് പൊലിസിന്റെ അനുമതിയില്ലെന്നും ഖാര്‍ഗെ പറയുന്നു. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണ്. മാത്രമല്ല ഇത്തരം ചെയ്തികള്‍ കുട്ടികളില്‍ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍.എസ്.എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.



