കുര്‍ബാനയ്ക്കിടെ അള്‍ത്താരയില്‍ കയറി യുവാവ് മൂത്രമൊഴിച്ചു; സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി മാര്‍പ്പാപ്പയും

വത്തിക്കാൻ സിറ്റി: ലോകമെമ്ബാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ പാവനമായി കാണുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുർബാന നടക്കുന്നതിനിടെയുണ്ടായ സംഭവം തീർത്ഥാടകരെയും അധികാരികളെയും ഞെട്ടിച്ചു.

ബസിലിക്കയ്ക്കുള്ളില്‍ അതിക്രമിച്ച്‌ കയറിയ ഒരു യുവാവ് അള്‍ത്താരയില്‍ വെച്ച്‌ മൂത്രമൊഴിച്ചു.

സംഭവസമയത്ത് കുർബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നവർ യുവാവിന്റെ വിചിത്രമായ പെരുമാറ്റം കണ്ട് അമ്ബരന്നു. അള്‍ത്താരയിലേക്ക് കയറിയ ഇയാള്‍ പാന്റ്സ് താഴ്ത്തി കൃത്യം നടത്തുകയായിരുന്നു. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും, ഉദ്യോഗസ്ഥരെത്തി ബഹളമുണ്ടാക്കാതെ യുവാവിനെ ബസിലിക്കയുടെ പുറത്തേക്ക് മാറ്റുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരണമില്ല.

ഈ അവിശ്വസനീയമായ സംഭവത്തില്‍ താൻ നടുങ്ങിപ്പോയി എന്ന് മാർപ്പാപ്പ ഫ്രാൻസിസ് പ്രതികരിച്ചു. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ‘കുമ്ബസാരത്തിന്റെ അള്‍ത്താര’യില്‍ വെച്ചാണ് ഈ അപകീർത്തികരമായ പ്രവൃത്തി നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന ദേവാലയത്തില്‍ നടന്ന ഈ പ്രവൃത്തി മനപ്പൂർവ്വമുള്ള അവഹേളനമാണോ അതോ കുർബാന അലങ്കോലപ്പെടുത്താനുള്ള ശ്രമമാണോ എന്ന ചോദ്യമുയർത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വർഷംതോറും ദശലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇത്തരമൊരു സംഭവം ആദ്യമായല്ല. കഴിഞ്ഞ ഫെബ്രുവരിയിലും ഒരാള്‍ അള്‍ത്താരയില്‍ കയറി മെഴുകുതിരികള്‍ നശിപ്പിച്ചിരുന്നു. എങ്കിലും, വിശുദ്ധ കുർബാനയ്ക്കിടയിലെ ഈ പ്രവർത്തി ദേവാലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വലിയ ചോദ്യചിഹ്നം ഉയർത്തുന്നുണ്ട്.