കഴിവുകളല്ല, കുറവുകളാണ് പലപ്പോഴും നമ്മളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്

കുമാരപുരത്ത് കൊച്ചുവേലുവിന്റെയും ഗോമതിയുടേയും ഏഴ് മക്കളില്‍ മൂന്നാമനായിരുന്നു അവന്‍. മരംമുറിക്കാരനായിരുന്നു അച്ഛന്‍.

നാട്ടിലെ പഴയ നോട്ടുബുക്കുകള്‍ വാങ്ങി അതിലെ ഒഴിഞ്ഞ പേജുകള്‍ കീറി അതെല്ലാം കൂട്ടിതുന്നിയാണ് അവന്‍ പഠിക്കാന്‍ പോയിരുന്നത്.

ശരീരം വളരെ ശോഷിച്ചതായതുകൊണ്ടുള്ള അപകര്‍ഷതാബോധം കൊണ്ട് എപ്പോഴും ഏറ്റവും പിന്നിലെ ബഞ്ചിലായിരുന്നു അവന്‍ ഇരിക്കാറുണ്ടായിരുന്നത്. കൊച്ചുചെറുക്കന്‍ എന്നായിരുന്നു അവനെ നാട്ടുകാര്‍ വിളിച്ചിരുന്നത്.

പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍. പക്ഷേ, യൂണിഫോം ഒരു പ്രശ്‌നമായപ്പോള്‍ പഠിപ്പ് നാലാം ക്ലാസ്സില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഒരു ചെരിപ്പിട്ട് നടക്കുക എന്നതായിരുന്നു അവന്റെ സ്വപ്നം.

അതിനായി തയ്യല്‍ ജോലി അന്വേഷിച്ച് പോയി. പലയിടത്തും അന്വേഷിച്ചെങ്കിലും നിന്റെ കാലെത്തുമോ എന്ന് ചോദിച്ചു ആളുകള്‍ കളിയാക്കി. പക്ഷേ അവന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ഒരു പഴയ തയ്യല്‍ മിഷ്യന്‍ സംഘടിപ്പിച്ച് സ്വയം പഠിച്ച് തയിക്കാന്‍ ആരംഭിച്ചു.

കാലം അവനെ ഒരു തയ്യല്‍ വിദഗ്ദനാക്കി. സിനിമാക്കാര്‍ക്ക് വേണ്ടി കോട്ടും സ്യൂട്ടും തയ്ക്കുന്ന തയ്യല്‍ക്കാരന്‍. ഇതിനിടയില്‍ കുമാരപുരം സുര എന്ന പേരില്‍ നാടകനടനായി. സിനിമാക്കാര്‍ക്ക് വേണ്ടി തയ്ച്ച് കോസ്റ്റ്യൂം ഡിസൈനറായി.

പിന്നീട് സിനിമയിലും തയ്യല്‍ക്കാരന്റെ വേഷം. പിന്നീടുള്ള മിക്ക സിനിമകളിലും വീട്ടുവേലക്കാലക്കാരന്റെ വേഷമായിരുന്നു. ശരീരത്തിന്റെ പരിമിതിയില്‍ അദ്ദേഹം പല പേരുകളിലും അറിയപ്പെട്ടു.

ആ അപമാനത്തിന്റെ വേദനകളും ഒഴിവാക്കലുകളും താണ്ടിയ അദ്ദേഹത്തെ കാത്തിരുന്നത് അമ്പരിപ്പിക്കുന്ന വിജയങ്ങളാണ്..

വിനയം കൊണ്ട് സമ്പന്നനും അഹങ്കാരം കൊണ്ട് ദരിദ്രനുമായ ഇന്ദ്രന്‍സ്! പലപ്പോഴും നമ്മുടെ കഴിവുകളല്ല, കുറവുകളാണ് നമ്മളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്, അതെ കുഞ്ഞുണ്ണിമാഷ് പറഞ്ഞുവെച്ചതുപോലെ, പൊക്കമില്ലായ്മയെ നമ്മുടെ പൊക്കമാക്കി മാറ്റാന്‍ നമുക്ക് സാധിക്കട്ടെ

– ശുഭദിനം.