ഹിമാചലില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു; നിരവധി മരണം

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് 18 പേര്‍ക്ക് ദാരുണാന്ത്യം. ബിലാസ്പൂരിലെ ജണ്ടുത സബ്ഡിവിഷനിലെ ബലുഘട്ട് പ്രദേശത്താണ് അപകടമുണ്ടായത്.

മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുപ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവര്‍ ചികിത്സയിലാണ്. രക്ഷപ്പെട്ട മൂന്ന് പേരും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കല്ലുകളും മറ്റും വീണ് ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പൊലീസ്, ദുരന്ത നിവാരണ സേന തുടങ്ങിയവര്‍ സംഭവസ്ഥലത്തുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.