‘ലോകവേദികളിൽ ഇസ്രായേൽ ഒറ്റപ്പെടുന്നു; കൂടുതൽ സ്വയംപര്യാപ്തത നേടണം’: നെതന്യാഹു

ജെറുസലേം: ഗാസ സംഘർഷം തുടങ്ങി ഏകദേശം രണ്ട് വർഷം പിന്നിടുമ്പോൾ ഇസ്രായേൽ ലോകവേദികളിൽ ഒരുതരം ഒറ്റപ്പെടൽ നേരിടുന്നുണ്ടെന്നും അതിനനുസരിച്ച് രാജ്യം മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇസ്രായേൽ കൂടുത‍ൽ സ്വയംപര്യാപ്തത നേടി വേണം ഈ പ്രശ്നത്തെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം. പരിഹാരമായി കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടി വരുമെന്നും ആയുധ വ്യവസായം ശക്തിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിനെ ആക്രമിച്ച ഇസ്രായേലിന്റെ നടപടി അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. അറബ് രാജ്യങ്ങളെല്ലാം ഇന്ന് ഖത്തർ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംബന്ധിക്കുകയും ചെയ്തു

നെതന്യാഹു ജെറുസലേമിൽ നടന്ന ധനമന്ത്രാലയ സമ്മേളനത്തിലാണ് രാജ്യം നേരിടുന്ന പുതിയ പ്രതിസന്ധി തുറന്ന് സമ്മതിച്ചത്. ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളെ വെറുപ്പിച്ചത് രാജ്യത്തിനകത്ത് നെതന്യാഹുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളുടെയും വൻ വ്യവസായ ഗ്രൂപ്പുകളുടെയും വിമർശനങ്ങൾ നെതന്യാഹുവിനെതിരെ ഉയരുന്നുണ്ട്.

അതെസമയം ഇസ്രായേലിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ ഉയരുന്ന പ്രതിഷേധത്തിന് കാരണം നെതന്യാഹു വിവരിച്ചത് മുസ്ലിം കുടിയേറ്റങ്ങളെ ചൂണ്ടിക്കാട്ടിയാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം യൂറോപ്പിൽ കാര്യമായ ജനസംഖ്യാ മാറ്റങ്ങൾക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റം സർക്കാരുകളിൽ പ്രത്യേക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയാണെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. ഖത്തർ, ചൈന തുടങ്ങിയ രാജ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്രായേലിനെതിരായ പ്രചാരണം നടത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ലോകത്തെമ്പാടു നിന്നും വരുന്ന ഈ വെല്ലുവിളികളെ നേരിടാൻ വലിയ തുക നിക്ഷേപം നടത്തേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ‘അടുത്ത കുറച്ച് വർഷങ്ങളിൽ നമുക്ക് നമ്മളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിടേണ്ടി വരും,’ അദ്ദേഹം പറഞ്ഞു. അതെസമയം നെതന്യാഹുവിന്റെ തെറ്റായ നയങ്ങളാണ് ഈ ഒറ്റപ്പെടലിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് യായർ ലാപിഡ് എക്സിൽ ഇങ്ങനെ കുറിച്ചു: ‘ഒറ്റപ്പെടൽ വിധിയല്ല. നെതന്യാഹുവിൻ്റെ തെറ്റായ നയങ്ങളുടെ ഫലമാണത്.’