‘ബന്ദികളെ തിരിച്ചെത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യം, കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരം’; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള അന്തിമ യുദ്ധം ഇസ്രായേല്‍ കടുപ്പിച്ചതിനു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്.

‘ബന്ദികളെ തിരിച്ചെത്തിക്കുക എല്ലാവരുടെയും ആവശ്യമാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമെന്താകുമെന്നു ഹമാസിനു നന്നായി അറിയാ’മെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാതെയാണ് ട്രംപിന്റെ അന്ത്യശാസനം. നിലവില്‍ 48 ബന്ദികള്‍ ഹമാസിന്റെ പിടിയിലുണ്ട്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണു കണക്കാക്കുന്നത്.

ഇസ്രയേല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ഹമാസിന്റെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടാകേണ്ടത്. എല്ലാവരും ആവശ്യപ്പെടുന്നതു യുദ്ധം അവസാനിപ്പിക്കാനാണ്. എല്ലാവരും ആവശ്യപ്പെടുന്നത് ബന്ദികളെ തിരിച്ചെത്തിക്കാനാണ്. കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരമാണിത്. ഞാന്‍ നേരത്തേയും ഹമാസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മറ്റൊന്നുണ്ടാകില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍’ ബന്ദികളെ തിരികെയെത്തിക്കാന്‍ തയാറാണെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യം ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.

കഴിഞ്ഞയാഴ്ച ട്രംപ് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നു ഇസ്രയേലിന്റെ എന്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതനുസിരിച്ച്‌ ആദ്യ ദിനംതന്നെ ഹമാസ് 48 ബന്ദികളെയും കൈമാറണം. പകരമായി ഇസ്രയേലിന്റെ തടവിലുള്ള ആയിരക്കണക്കിന് പലസ്തീനികളെ മോചിപ്പിക്കും. യുദ്ധം അവസാനിപ്പിക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ നിര്‍ദേശം ഗൗരവത്തില്‍ പരിഗണിക്കുന്നെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ ഇതിനോടു പ്രതികരിച്ചത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചു മടങ്ങിയതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. സന്ദശനത്തിനിടെ ഇസ്രയേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്. ജനറല്‍. ഇയാല്‍ സമീറുമായും അദ്ദേഹം ഗാസയിലെ വിഷയത്തില്‍ വിലയിരുത്തല്‍ നടത്തി. ഇതിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പശ്ചിമേഷ്യ, സെന്‍ട്രല്‍ സൗത്ത് ഏഷ്യ, നയതന്ത്രപ്രാധാന്യമുള്ള ജലപാതകള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് 20 രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥമാണെന്നും വ്യക്തമാക്കിയിരുന്നു.

ഹമാസുമായി വിഷയത്തില്‍ ആഴത്തില്‍ ചര്‍ച്ച നടത്തിയെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും വെള്ളിയാഴ്ചയും ട്രംപ് പറഞ്ഞിരുന്നു. ബന്ദികളെ പിടിച്ചു വയ്ക്കാനാണു ശ്രമമെങ്കില്‍ കൂടുതല്‍ കടുത്ത, മോശമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.