വാഷിങ്ടണ്‍: മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്ന യുഎസ് അപ്പീല്‍ കോടതി വിധിക്കെതിരെ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്.
കോടതി വിധിയ്ക്ക് പിന്നാലെ തൻ്റെ നയം രാജ്യത്തിന് വേണ്ടിയാണെന്ന് വാദിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. കോടതിയുടെ ഭൂരിപക്ഷ വിധിക്കിടയിലും ഒബാമയുടെ കാലത്ത് നിയമിച്ച ഒരു ജഡ്ജ് തനിക്കനുകൂലമായി നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടുകയും അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.
താരിഫുകള്‍ യുഎസിലേക്ക് ട്രില്യണ്‍ കണക്കിന് ഡോളർ കൊണ്ടുവന്നു. ഇത് രാജ്യത്തെ സംരക്ഷിച്ചു, സൈനിക ശക്തി വർദ്ധിപ്പിച്ചു. താരിഫുകളില്ലെങ്കില്‍ രാജ്യം തകരുമെന്നും സൈന്യം ദുർബലമാകുമെന്നും ട്രംപ് പറഞ്ഞു. കോടതിയുടെ ഭൂരിപക്ഷ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. ഒരു ജഡ്ജി തൻ്റെ നിലപാടിനെ പിന്തുണച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ട്രംപിന്റെ “പരസ്പര താരിഫുകള്‍” ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു യുഎസ് അപ്പീല്‍ കോടതിയുടെ വിധി. ട്രംപിന് കനത്ത തിരിച്ചടിയായേകുന്നതാണ് ഈ വിധി. ഇതനുസരിച്ച്, ട്രംപിൻ്റെ പല വ്യാപാര നയങ്ങളും ഇനി നടപ്പിലാക്കാൻ കഴിയില്ല. എങ്കിലും, ഉരുക്ക്, അലുമിനിയം എന്നിവയുടെ താരിഫുകള്‍ ഇപ്പോഴും നിലവിലുണ്ട്. തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് കോടതി വിധിയോട് പ്രതികരിച്ച് രംഗത്തെത്തിയത്
താരിഫുകളില്ലെങ്കില്‍ രാജ്യം തകരുമെന്നും സൈനിക ശക്തി ഇല്ലാതാകുമെന്നും പറഞ്ഞ ട്രംപ്, തന്നെ പിന്തുണച്ച ഒബാമ നിയമിച്ച ജഡ്ജിയെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഏപ്രില്‍ മാസത്തില്‍ ട്രംപ് ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ താരിഫുകളാണ് കോടതി റദ്ദാക്കിയത്. ഇത് യുഎസ് ഇറക്കുമതിയുടെ 69 ശതമാനത്തെ ബാധിക്കുമായിരുന്നു.
വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ടാണ് തീരുവയ്ക്കെതിരെ വിധി പുറപ്പെടുവിച്ചത്. തീരുവ ചുമത്തിയതിലൂടെ ട്രംപ് തൻ്റെ അധികാരം മറികടന്നതായും ഈ തീരുവകള്‍ വ്യാപാര ചര്‍ച്ചകള്‍ക്കും വിദേശരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ദേശീയ അടിയന്തരാവസ്ഥയില്‍ പ്രസിഡൻ്റിന് വിശാല അധികാരങ്ങളുണ്ടെങ്കിലും ആ അധികാരങ്ങളില്‍ തീരുവകള്‍ ചുമത്തുന്നത് ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം നല്‍കിയിട്ടുണ്ട്. അതുവരെ നിലവിലെ തീരുവകള്‍ തുടരാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്.



