ചാലക്കുടി: വിവാഹം കഴിഞ്ഞ് 18 വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുട്ടികളാണ്. എട്ടുദിവസം മാത്രമായ ഇരട്ടക്കുഞ്ഞുങ്ങളെയുംകൊണ്ട് തൃശ്ശൂരിലെ ആശുപത്രിയില്‍നിന്ന് മുരിങ്ങൂരിലുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പക്ഷേ, ഭാഗ്യം തുണച്ചു. കുടുംബവുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി കാറിന് തീ പിടിച്ച സംഭവം ഓർക്കുമ്ബോള്‍ ഞെട്ടലും ഒപ്പം ആശ്വാസവുമാണ് മുരിങ്ങൂർ ഐക്കരപറമ്ബില്‍ സജിക്ക്.
കാറിന്റെ മുൻഭാഗം കത്തുന്ന കാര്യം റോഡില്‍ ബ്രേക്ക് ഡൗണായി കിടന്ന മറ്റൊരു കാറിലെ ആളുകളാണ് ആംഗ്യഭാഷയില്‍ കാണിച്ചത്. ആദ്യം മനസ്സിലായില്ല. ഇതിനിടെ മുൻഭാഗത്ത് തീയും പുകയും കണ്ടു. കാർ നിർത്തിയെങ്കിലും ബാറ്ററിയുമായി ബന്ധം നഷ്ടപ്പട്ടതിനാല്‍ ഡോർ തുറക്കാനായില്ല. ഈ സമയം ശരിക്കും പകച്ചുപോയി. ഭാഗ്യത്തിന് പെട്ടെന്ന് ഡ്രൈവർ ഇരുന്ന ഭാഗത്തെ ഡോർ തുറന്നു. അതോടെ സജി ഇരുന്ന ഭാഗത്തെ ഡോറും തുറക്കാനായി.
പിൻസീറ്റില്‍ ഭാര്യ ബേബി, അമ്മ സുലേഖ, അയല്‍വാസി ലളിത എന്നവരുണ്ടായിരുന്നു. പിൻഭാഗത്തെ ഡോർ തുറന്ന് ഇവരെയൊക്കെ പെട്ടെന്ന് പുറത്തിറിക്കി. കാർ ഉടൻ കത്തുകയും ചെയ്തു. സജിയുടെ കാർ ചെറുതായതിനാല്‍ സുഹൃത്ത് വഴി മറ്റൊരു കാർ ഏർപ്പാടാക്കിയാണ് ആശുപത്രിയില്‍നിന്ന് ഭാര്യയെയും കൈക്കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്ത് കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. കാർ പൂർണമായും കത്തിനശിച്ചു.




