ന്യൂഡൽഹി:ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിര്‍ത്തലിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ സൈന്യം പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ ധീര സൈനികരെ സല്യൂട്ട് ചെയ്യുന്നു. സൈന്യത്തിന്റെ വിജയം രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. ഇന്ത്യയുടെ ശക്തിയും ശൗര്യവും ലോകം കണ്ടു.
ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചാലുള്ള ഫലം ഭീകരരും ഭീകര സംഘടനകളും മനസ്സിലാക്കി. ഭീകരരെ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പോയി ആക്രമിച്ചു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സേനകള്‍ക്ക് അനുമതി നല്‍കി.
ആഗോള ഭീകരവാദത്തിന്റെ സര്‍വകലാശാലളായിരുന്ന പാകിസ്ഥാനിലെ ബഹവല്‍പൂരും മുരിദ്‌കെയും ഇന്ത്യ തകര്‍ത്തു. ഇന്ത്യക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഭീകരര്‍ക്ക് ഇപ്പോള്‍ അറിയാം. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ദൗത്യത്തിന് പാകിസ്ഥാന്‍ സൈന്യമാണ് മറുപടി നല്‍കാന്‍ ഇറങ്ങിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സാധാരണ ജനങ്ങളുടെ വീടുകളുമാണ് അവര്‍ ആക്രമിച്ചത്. പക്ഷേ, അവരുടെ മിസൈലുകള്‍ ഇന്ത്യന്‍ സൈനിക കരുത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു.
ഇന്ത്യയുടെ ആയുധങ്ങളുടെ കൃത്യതയെയും പ്രധാനമന്ത്രി പുകഴ്ത്തി. പാകിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ കൃത്യമായി പതിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാനില്‍ സ്വര്യവിഹാരം നടത്തിയ ഭീകരരെ ഇന്ത്യ ഇല്ലാതാക്കി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി. ഭീകരവാദത്തോട് ഇന്ത്യ ചെയ്ത നീതിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍
പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യക്കു മുന്നില്‍ വിലപോവില്ല. മൂന്ന് ദിവസം കൊണ്ട് പാകിസ്ഥാനെ മുട്ടുകുത്തിച്ചു. അടിയേറ്റപ്പോള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചു. ലോകമാകെ സമ്മര്‍ദം ചെലുത്തി പാകിസ്ഥാന്‍ രക്ഷതേടി.




