ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിനാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്‌തെന്നും കേസുണ്ട്.

മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ സജീവമായി എഴുതുന്ന ആൾ കൂടിയാണ് റിജാസ്. ജയിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പെങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.

കഴിഞ്ഞ പത്ത് ദിവസത്തിൽ റിജാസിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട രണ്ടാമത്തെ എഫ്‌ഐആർ ആണിത്. ഏപ്രിൽ 29ന് കൊച്ചിയിൽ ഒരു പ്രതിഷേധത്തിൽ പങ്കെടുത്തതിന് റിജാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടായിരുന്ന ഭീകരരുടെ വീടുകൾ തകർത്ത നടപടിക്കെതിരെയായിരുന്നു റിജാസ് പ്രതിഷേധിച്ചത്.

2023ൽ കളമശ്ശേരി സ്‌ഫോടനക്കേസ് റിപ്പോർട്ട് ചെയ്യന്നതിനിടെയും റിജാസിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. 18 വയസുള്ള ഒരു ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ കുടകിലേക്ക് പോകുന്ന വഴിയും റിജാസിനെ പൊലീസ് തടഞ്ഞിരുന്നു. റിജാസ് നിരന്തരം പൊലീസിനാൽ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ തന്നെ പല തവണയായി പറഞ്ഞിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു