കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ആരും പറഞ്ഞിട്ടില്ല; അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ എന്നെ തൊടാനുമാവില്ല: കെ. സുധാകരന്‍

തിരുവനന്തപുരം:കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍. തന്നോട് ആരും മാറാന്‍ പറയാത്തിടത്തോളം കാലും മാറേണ്ട കാര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയമാണെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രചരണങ്ങള്‍ ശരിയല്ല. അത് ഹൈക്കമാന്‍ഡിനെ അറിയിക്കും. ആരാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് നിങ്ങള്‍ തന്നെ കണ്ടു പിടിക്കൂ എന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ തന്നെ തൊടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേരാണ് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ആന്റോ ആന്റണിയുടേത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാതെ ആന്‍റോ ആന്‍റണി ഒഴിഞ്ഞു മാറി.

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ല എന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. തല്‍ക്കാലം കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പ്രചരിക്കുന്ന മറ്റു കാര്യങ്ങളെല്ലാം ഊഹാപോഹങ്ങളാണെന്നും ആന്റോ ആന്റണി പറഞ്ഞു.

അധ്യക്ഷസ്ഥാനത്തു തുടരുമെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു.
————-