പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വധശിക്ഷ; അമ്മയെ കൊന്ന കേസിൽ വെറുതെ വിട്ടു

ചെന്നൈ:ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് അമ്മയുടെ കൊലപാതകക്കേസില്‍ വെറുതെ വിട്ടു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ദഷ്വന്തിനെ ചെങ്കൽപ്പേട്ടിലെ പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയത്.

2017ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദഷ്വന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തിയതോടെയാണ് ദഷ്വന്ത് കുടുങ്ങിയത്.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ശേഷവും ദഷ്വന്തിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ 42 വയസ്സുള്ള അമ്മ സരളയെ ഇയാൾ കൊലപ്പെടുത്തി. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലാണ് സരളയെ കണ്ടെത്തിയത്. സരളയുടെ ആഭരണങ്ങള്‍ അടക്കം മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്ന്, ദഷ്വന്തിന്റെ അച്ഛൻ ശേഖർ പൊലീസിൽ പരാതി നൽകിയിരുന്നു. സരളയുടെ മരണത്തിന് തൊട്ടുമുമ്പ് മകൻ ഒളിവിൽ പോയെന്നും 20,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈയിൽ വെച്ചാണ് ചെന്നൈ പൊലീസ് ദഷ്വന്തിനെ അറസ്റ്റ് ചെയ്തത്.

ഈ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും, ചൊവ്വാഴ്ച ചെങ്കൽപേട്ട് കോടതി ദഷ്വന്തിനെ അമ്മയുടെ കൊലപാതകത്തിലെ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയത്. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയ്ക്ക് കോടതി അനുവദിച്ചത്.

ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ ഇയാൾ.
—————-