അജ്ഞാതരുടെ വെടിവെപ്പിൽ കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

ഹാമിൽട്ടൺ:കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹാമിൽട്ടണിലെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കെയാണ് ഹർസിമ്രത് രൺധാവയ്ക്ക് (21) വെടിയേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കൊലപാതകം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഹർസിമ്രത്തിന് ജീവൻ നഷ്ടമായത്. ഹാമിൽട്ടണിലെ മൊഹാവ്‌ക് കോളേജിലെ വിദ്യാർഥിയാണ് ഹർസിമ്രത്.

സംഭവത്തിൽ ഹാമിൽട്ടൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡ് തെരുവുകൾക്ക് സമീപം വെടിവയ്പ്പ് നടന്നതായി, ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 ഓടെ റിപ്പോർട്ട് ലഭിച്ചതായി ഹാമിൽട്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ രൺധാവയെ കണ്ടെത്തുകയായിരുന്നു. അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനില്ലായിരുന്നു. അതേസമയം, ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രൺധാവയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖിതരാണെന്ന് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതികരിച്ചു.