ഗണിത ഫോര്‍മുലയിലൂടെ ദൈവത്തെ കണ്ടെത്താനാകുമെന്ന് പ്രശസ്‌ത ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞൻ

കേംബ്രിഡ്‌ജ്: ഗണിതശാസ്ത്ര ഫോർമുല ഉപയോഗിച്ച്‌ ദൈവത്തെ കണ്ടെത്താനാകുമെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞൻ. ഹാർവാർഡിലും സ്‌മിത്ത്‌സോണിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്‌സിലും ഏറെ നാള്‍ ജോലി ചെയ്തിരുന്ന ആസ്ട്രോഫിസിസ്റ്റും എയറോസ്‌പേസ് എഞ്ചിനീയറുമായ ഡോ.വില്ലി സൂണ്‍ ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ടക്കർ കാള്‍സണ്‍ പോഡ്‌കാസ്റ്റിലൂടെയാണ് പ്രശസ്ത ശാസ്ത്രജ്ഞൻ തന്റെ ഫോർമുല അവതരിപ്പിച്ചത്. ദൈവത്തിന്റെ സാന്നിദ്ധ്യത്തിന് ഈ ഫോർമുല സുപ്രധാന തെളിവുകള്‍ നല്‍കുന്നുവെന്നാണ് വില്ലി സൂണ്‍ വാദിക്കുന്നത്.

“സൂക്ഷ്മ ട്യൂണിംഗ് വാദം” (ഫൈൻ ട്യൂണിംഗ് ആർഗ്യുമെന്റ്) ആണ് വില്ലിയുടെ സിദ്ധാന്തത്തിന്റെ കാതല്‍. പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങള്‍ ജീവൻ നിലനിർത്താൻ വളരെ കൃത്യമായി നിർണയിച്ചിരിക്കുന്നതിനാല്‍ അത് യാദൃശ്ചികമായി സംഭവിച്ചതാകില്ലെന്നാണ് സിദ്ധാന്തം വ്യക്തമാക്കുന്നത്.

ആദ്യമായി ഈ ഫോർമുല മുന്നോട്ടുവച്ചത് കേംബ്രിഡ്‌ജ് ഗണിതശാസ്ത്രജ്ഞനായ പോള്‍ ഡിറാക് ആണ്. ചില കോസ്മിക് കോണ്‍സ്റ്റന്റുകള്‍ അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ യോജിക്കുന്നുവെന്നാണ് ഫോർമുല ചൂണ്ടിക്കാട്ടുന്നത്. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രതിഭാസമാണിത്.

‘അടിസ്ഥാന ഭൗതിക നിയമങ്ങള്‍ മഹത്തായ സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഗണിതശാസ്ത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്നു എന്നതാണ് പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളില്‍ ഒന്ന്. അത് മനസിലാക്കാൻ ഉയർന്ന നിലവാരമുള്ള ഗണിതശാസ്ത്രം ആവശ്യമാണ്. പ്രകൃതി എന്തുകൊണ്ടാണ് ഈ രീതിയില്‍ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാം? നമ്മുടെ ഇപ്പോഴത്തെ അറിവ് പ്രകാരം പ്രകൃതി അത്തരത്തില്‍ നിർമ്മിതമാണെന്ന് മാത്രമേ ഉത്തരം നല്‍കാൻ കഴിയൂ. ദൈവം മഹാനായ ഒരു ഗണിതശാസ്ത്രജ്ഞനാണ്. പ്രപഞ്ചം നിർമ്മിക്കുന്നതില്‍ അദ്ദേഹം വളരെ നൂതനമായ ഗണിതശാസ്ത്രമാണ് ഉപയോഗിച്ചത്.’- എന്നാണ് ഡിറാക് 1963ല്‍ എഴുതിയത്.

ദൈവ സാന്നിദ്ധ്യം വിശദീകരിക്കാൻ ഡിറാകിന്റെ സിദ്ധാന്തമാണ് ഡോ.വില്ലി ഉപയോഗിച്ചത്. ‘നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന നിത്യശക്തികള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ദൈവം നമുക്ക് ഈ വെളിച്ചം നല്‍കിയിരിക്കുന്നത്, വെളിച്ചത്തെ പിന്തുടരാനും നമുക്ക് കഴിയുന്നത്ര മികച്ചത് ചെയ്യാനും വേണ്ടിയാണ്. നമ്മുടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സമവാക്യങ്ങള്‍ തന്നെ ഒരു ദിവ്യ സ്രഷ്ടാവിന്റെ വിരലടയാളങ്ങളാകാം’- ഡോ. വില്ലി പറഞ്ഞു.