ന്യൂഡൽഹി:സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും പെരുകുന്ന കാലത്ത് ശ്രദ്ധ നേടുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹം. വിവാഹത്തിന് സ്ത്രീധനമായി ലഭിച്ചതുക വധുവിന്റെ വീട്ടുകാർക്ക് മടക്കി നൽകി പ്രശംസ നേടുകയാണ് പരംവീർ റാത്തോർ എന്ന യുവാവ്. സ്ത്രീധനമായി ലഭിച്ച 5,51000 രൂപയാണ് യാതൊരു മടിയുമില്ലാതെ പരംവീര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് തിരികെനൽകിയത്.
സിവില്‍ സര്‍വീസിനായി ഒരുങ്ങുന്ന പരംവീര്‍ റാത്തോര്‍ കാരാലിയ സ്വദേശിയായ നികിത ഭാട്ടിയ എന്ന യുവതിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം. കുതിരപ്പുറത്ത് വിവാഹവേദിയിലെത്തിയ പരംവീറിന് ഗംഭീരമായ സ്വീകരണമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. കൊട്ടും പാട്ടും ആരവങ്ങളും നിറഞ്ഞ വിവാഹവേദിയില്‍ നിന്നാണ് തുക നല്‍കിയത്. വലിയ തട്ടില്‍ ചുവന്ന പട്ടുകൊണ്ട് മൂടിയാണ് സ്ത്രീധന തുക വധുവിന്‌റെ വീട്ടുകാര്‍ പരംവീറിന് കൈമാറിയത്. എന്നാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ പരംവീര്‍ തനിക്ക് വേണ്ടത് ജീവിതപങ്കാളിയെയാണെന്നു പറഞ്ഞ് ഈ തട്ട് വധുവിന്റെ വീട്ടുകാര്‍ക്ക് തന്നെ തിരികെ നല്‍കുകയായിരുന്നു.
ചടങ്ങുകള്‍ക്ക് ഭംഗം വരുത്തേണ്ടെന്ന് കരുതിയാണ് പണത്തിന്റെ തട്ട് നിരസിക്കാതിരുന്നതെന്ന് പരംവീര്‍ പറഞ്ഞു. പണത്തിന്റെ തട്ട് തന്നപ്പോള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ഓര്‍ത്ത് ദുഃഖം തോന്നിയെന്നും പരംവീര്‍ പറയുന്നു.
എന്നെ പോലെ വിദ്യാഭ്യാസമുള്ളവര്‍ ഇത്തരം രീതികളില്‍ നിന്ന് മാറിയില്ലെങ്കില്‍ അത് മോശമാണ്. ഇത്തരം നിന്ദ്യപ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. എന്റെ കുടുംബം തീരുമാനത്തെ പിന്തുണച്ചതില്‍ സന്തുഷ്ടനാണ്- പരംവീര്‍ കൂട്ടിച്ചേർത്തു.