മാലിയില്‍ സ്വര്‍ണ ഖനി തകര്‍ന്ന് അപകടം; 40 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ബാമാകോ: മാലിയില്‍ സ്വർണ ഖനി തകർന്ന് 40 പേർ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറൻ മേഖലയിലെ ചെറുകിട സ്വർണഖനിയിലാണ് അപകടമുണ്ടായത്.

കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് കെനീബ പട്ടണത്തിന് സമീപത്തുള്ള ഈ ചെറുകിട സ്വർണ ഖനി തകർന്നത്. ഈ വർഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. അപകടത്തില്‍ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയില്‍ ഏറ്റവും അധികം സ്വർണം ഉല്‍പാദിപ്പിക്കുന്നതില്‍ ഒരിടം കൂടിയാണ് ഇവിടം. ചൈനീസ് സ്വദേശികളായിരുന്നു ഈ ഖനി പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്. നേരത്തെ ജനുവരി 29ന് മാലിയിലെ ഖനിയിലുണ്ടായ അപകടത്തില്‍ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. കൂലികോരോ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബാമാകോ മേഖലയിലുണ്ടായ അപകടത്തില്‍ 70 പേരാണ് മരിച്ചത്.

മാലിയില്‍ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ഖനികളേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. വിഘടന വാദികള്‍ക്കാണ് ഇത്തരം ഖനികള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം. മാലിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് സ്വർണമാണ്. 2021ലെ കയറ്റുമതിയുടെ 80 ശതമാനവും സ്വർണമായിരുന്നു. 2 ദശലക്ഷത്തിലധികം ആളുകളാണ് ഖനികളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാലിയില്‍ ഉപജീവനം മുന്നോട്ട് കൊണ്ട് പോവുന്നത്. ഇത് മാലിയുടെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഓരോ വർഷവും മാലിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സ്വർണത്തിന്റെ 6 ശതമാനത്തോളം ഇത്തരം ചെറുകിട ഖനികളില്‍ നിന്നാണ് വരുന്നത്.