ന്യൂഡല്‍ഹി: ബന്ധുക്കൾക്കു നേരെ നിരന്തരമായി പീഡന ശ്രമങ്ങൾ നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന് ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ചു കഷ്ണങ്ങളാക്കിയത്.
അവിവാഹിതനായ ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ക്ക് നേരെ പീഡന ശ്രമം നടത്തിയിട്ടുള്ളതായി പ്രകാശം എസ്. പി എ.ആര് ദാമോദര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടാലിയും മറ്റ് കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കു നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. മൃതദേഹം അഞ്ചു കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.



