പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. പിടിയിലായ പ്രതിയെ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുണ്ടി മലയിലെ ഒളിവ് സങ്കേതത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
9.30 പ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് പൊലീസ് പരസ്യമായ തിരച്ചിലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പോത്തുണ്ടി മലയില്‍ നിന്നും പുറത്തേക്ക് വരുന്ന മൂന്ന് വഴികളിലായി മഫ്തിയില്‍ പൊലീസുകാർ കാത്തു നിന്നു. പൊലീസ് ഒരുക്കിയ ഈ കെണിയിലേക്കാണ് ചെന്താമര വന്ന് കയറിയത്. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി വീട്ടിലേക്ക് വരികയായിരുന്നു പ്രതിയെ ഒളിച്ചിരുന്ന പൊലീസുകാർ പിടികൂടി.
പ്രതി പിടിയിലായ വിവരം അറിഞ്ഞ ഉടനെ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. 36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിപിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി പരോളിലിറങ്ങിയ സമയത്താണ് ഇരട്ടക്കൊലപാതകം നടത്തിയത്.
പ്രതിക്കെതിരെ വലിയ രോഷമാണ് സ്റ്റേഷന്‍ പരിസരത്ത് തടിച്ച് കൂടിയ ജനം പ്രകടിപ്പിച്ചത്. പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഇപ്പോഴും സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ച് കൂടി നില്‍ക്കുന്നുണ്ട്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം താനുമായി പിണങ്ങിയ ഭാര്യയെ കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചതെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പൊലീസിനും സർക്കാറിനുമെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് പ്രതി വീട്ടില്‍ താമസിക്കുന്ന വിവരം അറിഞ്ഞിട്ടും പൊലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. സംഭവത്തില്‍ എസ് എച്ച് ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സർക്കാർ സസ്പെന്‍ഡ് ചെയ്തു. നെന്മാറ എസ്‌എച്ച്‌ഒ മഹേന്ദ്ര സിംഗാണ് നടപടി നേരിട്ടത്.
എസ് പി നെന്മാറ എസ് എച്ച് ഒയ്ക്ക് എതിരെ ഉത്തര മേഖല ഐ ജിയ്ക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഈ വിവരം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.



