ബോബി ചെമ്മണ്ണൂർ ജയിൽമോചിതനാകും; ജാമ്യം നൽകാമെന്ന് കോടതി; ദ്വയാർഥപ്രയോഗം പതിവെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഉച്ചകഴിഞ്ഞ് 3:30ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ൻ അംഗമായ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും.

ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. ബോബിക്ക് ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ കോടതി ഉത്തരവ് സമൂഹത്തിന് പാഠമാകമാണെന്ന് ആവശ്യപ്പെട്ടു. പോലീസ് ജാമ്യാപേക്ഷ നൽകാത്തതിനാൽ ഇനി എന്തിനാണ് റിമാൻഡിൽ പാ‍ര്‍പ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

ബോബി ചെമ്മണ്ണൂരിൻ്റെ ഭാഗത്തുനിന്ന് ദ്വയാർഥപ്രയോഗം ഉണ്ടായിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച കേസാണെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ദ്വയാർഥമല്ലെങ്കിൽ പിന്നെ ബോബി എന്താണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു. തുടർന്ന് നടിക്കെതിരായ ബോബി ചെമണ്ണൂരിൻ്റെ പരാമർശം ഉൾപ്പെടുന്ന വീഡിയോ ജഡ്ജി കോടതിമുറിയിൽവെച്ച് പരിശോധിച്ചു.

തുടർന്ന് ബോബിയുടെ പരാർമശത്തിൽ ദ്വയാർഥമില്ലെന്ന് പറയാൻ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ബോബി ചെമണ്ണൂർ ഇത്തരം പദപ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നതെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ താൻ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ബോബിയുടെ ജാമ്യാപേക്ഷ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ സമൂഹത്തിന് മുഴുവനും പാഠമാകേണ്ട തീരുമാനം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കോടതി ജാമ്യം അനുവദിച്ചാൽ കർശന ഉപാധികളോടെ ആകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ദ്വയാർഥപ്രയോഗം പതിവായി നടത്തുന്ന വ്യക്തിയാണ് ബോബിയെന്നും സ്ത്രീത്വത്തെ മുഴുവനും അപമാനിക്കുന്ന തരത്തിലാണ് ഇദ്ദേഹത്തിൻ്റെ പ്രസ്താവനകളെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.