ന്യൂഡൽഹി:ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ നക്സൽ ആക്രമണത്തിൽ 9 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ നക്സലുകൾ ആക്രമണം നടത്തുകയായിരുന്നു. എട്ട് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാൻമാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
ദന്തേവാഡ, നാരായൺപൂർ, ബിജാപൂർ എന്നിവിടങ്ങളിൽ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ന് കുട്രൂ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബേലി ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് സംഭവം.
മാവോയിസ്റ്റുകൾ ഐഇഡി സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ബസ്തർ പറഞ്ഞു.
ഛത്തീസ്ഗഡിലെ ബസ്തറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. ശനിയാഴ്ച (ജനുവരി 4) വൈകുന്നേരം നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള തെക്കൻ അബുജ്മാദിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കെയാണ് വെടിവയ്പുണ്ടായത്.
എകെ 47, സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ) തുടങ്ങിയ ഓട്ടോമാറ്റിക് ആയുധങ്ങൾ സംയുക്ത പരിശോധനക്കിടെ മേഖലയിൽ നിന്നും കണ്ടെടുത്തു.
നാരായൺപൂർ, ദന്തേവാഡ, ജഗദൽപൂർ, കൊണ്ടഗാവ് ജില്ലകളിലെ പോലീസ് സംഘങ്ങളും ജില്ലാ റിസർവ് ഗാർഡുകളും (ഡിആർജി) പ്രത്യേക ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) സംയുക്ത പരിശോധന നടത്തി വരികയായിരുന്നു.




