ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഐഎമ്മിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സിപിഐഎം ഭരിക്കുന്ന ബാങ്കിൽ സാബു പണം നിക്ഷേപിച്ചത് നഷ്ടപ്പെടും എന്നോർത്തല്ല. പണം മടക്കി ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ അല്ല ചെയ്യേണ്ടതെന്നും കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണസമിതിയുടെയും പ്രസ്ഥാനത്തിന്റെയും പക്വതയില്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും കെ കെ ശിവരാമന്റെ വിമർശനം. എംഎം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്ന് കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. മര്യാദകേടിന് പരിധിയുണ്ടെന്നും നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണമെന്നും കെ കെ ശിവരാമൻ പറയുന്നു. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരാൾ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവൻ പണവും, താൻ ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. ബാങ്ക് ഭരണ സമിതിയുടെയും, ഭരണ സമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് ,ബാങ്കിൽ പണമില്ലെങ്കിൽ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്.പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. ” ”നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാൻ പഠിപ്പിക്കാം,നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു .” എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്,ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവർ ആലോചിക്കട്ടെ, ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ നടത്തിയ സമ്മേളനത്തിൽ പ്രിയപ്പെട്ട ആശാൻ നടത്തിയ പ്രസംഗം ആത്മഹത്യ നടത്തിയ ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവിർത്തികേട്കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്.സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണം.ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാർ പറയട്ടെ.
ഇതിനിടയിൽ,
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിൻെറ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടന്നു.
————




