ബർത്ത് ഡേ പാർട്ടിക്കെത്തി യുവാവിനെ നഗ്നനാക്കി ദേഹത്ത് മൂത്രമൊഴിച്ചു; ഉത്തർപ്രദേശിൽ ദളിത് ബാലൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി:ഉത്തർപ്രദേശിലെ ബസ്തിയിൽ ജന്മദിന ആഘോഷത്തിനിടെ 17-കരനായ ദളിത് ബാലനെ ആക്രമിക്കുകയും നഗ്നനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. സംഭവത്തിൽ മനംനൊന്ത് ബാലൻ ആത്മഹത്യ ചെയ്തു.

കൗമാരക്കാരൻ്റെ കുടുംബം പറയുന്നതനുസരിച്ച്, ഡിസംബർ 20 ന് രാത്രി ഒരു നാട്ടുകാരൻ്റെ ജന്മദിന പാർട്ടിയിലേക്ക് കുട്ടിയെ ക്ഷണിച്ചു. ആഘോഷത്തിനിടെ, നാല് വ്യക്തികൾ ബാലൻ്റെ വസ്ത്രം വലിച്ചെറിയുകയും ക്രൂരമായി മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ഈ പ്രവൃത്തി അവർ ഫോണിൽ പകർത്തുകയും ചെയ്തു.

പിന്നീട് വീഡിയോ വൈറലാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കുറ്റാരോപിതനായ പ്രതിയോട് വീഡിയോ ഡിലീറ്റ് ചെയ്യാൻ കുട്ടി അപേക്ഷിച്ചെങ്കിലും അവർ അവനെ കൂടുതൽ അപമാനിച്ചു.

മനോവിഷമത്തിലായ യുവാവ് വീട്ടിൽ തിരിച്ചെത്തി സംഭവം മാതാപിതാക്കളോട് പങ്കുവെച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഉടൻനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിൻെറ കുടുംബം മൃതദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, കേസെടുക്കാനോ നടപടിയെടുക്കാനോ അധികൃതർ ആദ്യം തയ്യാറായില്ലെന്ന് ഇവർ ആരോപിക്കുന്നു.

തുടർന്ന് വീട്ടുകാർ കുട്ടിയുടെ മൃതദേഹം പോലീസ് സൂപ്രണ്ട് (എസ്പി) ഓഫീസിലെത്തിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട സമരത്തിനൊടുവിലാണ് പോലീസ് കേസെടുത്ത് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയത്.

സംഭവത്തിൽ പോലീസ് കുറ്റാരോപിതരായ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഇരയുടെ മാതാവ് ആരോപിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എന്നാൽ മുൻ വൈരാഗ്യമുണ്ടെന്ന് സംശയിക്കുന്നതായും കുട്ടിയുടെ അമ്മാവൻ പറഞ്ഞു.

കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി സർക്കിൾ ഓഫീസർ (സിഒ) പ്രദീപ് കുമാർ ത്രിപാഠി സ്ഥിരീകരിച്ചു. ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, അന്വേഷണം നടന്നുവരികയാണ്.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും ത്രിപാഠി പറഞ്ഞു.